കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് ഫീസ് മുൻകൂട്ടി വാങ്ങി കൊള്ളയടിക്കുന്നതായി പരാതി

കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രത്തിൽ യാത്രക്കാരിൽ നിന്ന് മുൻകൂട്ടി തുക ഈടാക്കി വൻ കൊള്ള നടത്തുന്നതായി പരാതി. ഭൂരിപക്ഷം യാത്രക്കാർക്കും യാത്ര കഴിഞ്ഞ് എപ്പോൾ തിരിച്ചെത്താൻ സാധിക്കുമെന്ന് കൃത്യമായ ധാരണയില്ലാത്തത് പാർക്കിംഗ് കരാറുകാർ ചൂഷണമാക്കുകയാണെന്ന് പൊതുപ്രവർത്തകനായ അഡ്വ. സിദ്ധിഖ് പന്താവൂർ ആരോപിച്ചു.ഇന്ന് ഉച്ചയ്ക്ക് 1:30-ന് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്തപ്പോൾ തനിക്ക് നേരിട്ട അനുഭവം പങ്കുവെച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. വൈകിട്ട് 7 മണിക്ക് തിരിച്ചെത്തുമെന്ന് പറഞ്ഞപ്പോൾ ജീവനക്കാർ 50 രൂപയുടെ രസീതാണ് നൽകിയത്. നിയമപ്രകാരം പൊതുജനങ്ങൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കേണ്ട റേറ്റ് ബോർഡ് ബോധപൂർവ്വം മറച്ചുവെച്ച നിലയിലായിരുന്നു. പിന്നീട് ഇത് കണ്ടെത്തി പരിശോധിച്ചപ്പോഴാണ് 6 മുതൽ 12 മണിക്കൂർ വരെയുള്ള വലിയ തുകയാണ് തന്നിൽ നിന്ന് ഈടാക്കിയതെന്ന് വ്യക്തമായത്. യഥാർത്ഥ സമയക്കണക്ക് പ്രകാരം നാല് ചക്ര വാഹനത്തിന് 25 രൂപ മാത്രം നൽകേണ്ട സ്ഥാനത്താണ് ഇരട്ടി തുക വാങ്ങിയത്.വാഹനം തിരികെ എടുക്കുമ്പോൾ മാത്രം ഫീസ് ഈടാക്കുന്ന രീതി നടപ്പിലാക്കിയാൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ ഈ ചൂഷണത്തിന് അറുതി വരുത്താനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നിലവിൽ മുൻകൂട്ടി പണം വാങ്ങുന്നത് വഴി, പറഞ്ഞതിലും കൂടുതൽ സമയം പാർക്ക് ചെയ്താൽ അധികത്തുക വാങ്ങാൻ കരാറുകാർക്ക് സാധിക്കുന്നു. എന്നാൽ കുറഞ്ഞ സമയം മാത്രമാണ് പാർക്ക് ചെയ്തതെങ്കിൽ ബാക്കി തുക തിരിച്ചുനൽകാൻ ഇവർ തയ്യാറാകാറില്ല. യാത്രക്കാർ ഇത് ചോദിച്ചു വാങ്ങാറുമില്ല.ഈ ഗുരുതരമായ ചൂഷണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും, വാഹനം തിരികെ എടുക്കുമ്പോൾ മാത്രം തുക ഈടാക്കുന്ന രീതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് റെയിൽവേ അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് അഡ്വ. സിദ്ധിഖ് പന്താവൂർ. തനിക്ക് ലഭിച്ച ടിക്കറ്റിന്റെയും നിയമം ലംഘിച്ച് മറച്ചുവെച്ച റേറ്റ് ബോർഡിന്റെയും ചിത്രങ്ങളും അദ്ദേഹം തെളിവായി പുറത്തുവിട്ടിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
