ഇന്ന് കൊട്ടിക്കലാശം; കേരളത്തിൽ 23ന് പോളിങ്

തിരുവനന്തപുരം: ഒരുമാസത്തിലേറെ നീണ്ട നാടിളക്കിയുള്ള പ്രചാരണങ്ങൾക്ക് ഞായറാഴ്ച കൊട്ടിക്കലാശം. പരസ്യപ്രചാരണം വൈകീട്ട് ആറിന് അവസാനിക്കും. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടികാറാം മീണ വാർത്തസേമ്മളനത്തിൽ അറിയിച്ചു.

23ന് രാവിലെ ഏഴുമുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്. രാവിലെ ആറിന് മോക്ക്പോൾ നടക്കും. 2,61,51,534 വോട്ടർമാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീ വോട്ടർമാരാണ്. 1,26,84,839 പുരുഷ വോട്ടർമാരുണ്ട്. 174 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 227 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 23പേർ വനിതകളാണ്.

കണ്ണൂരിലാണ് വനിത സ്ഥാനാർഥികൾ കൂടുതൽ -അഞ്ചുപേർ. കൂടുതൽ വോട്ടർമാർ മലപ്പുറത്താണ് -31,36,191. കുറവ് വയനാട് ജില്ലയിൽ -5,94,177. ഇത്തവണ കന്നിവോട്ടർമാർ 2,88,191. 1,35,357 ഭിന്നശേഷി വോട്ടർമാരുണ്ട്. രണ്ട് ബ്രെയിൽ സാമ്പിൾ ബാലറ്റ് പേപ്പറുകൾ എല്ലാ ബൂത്തിലുമുണ്ടാവും.

24,970 പോളിങ് സ്റ്റേഷനുകളാണുള്ളത്. കുറ്റ്യാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഓക്സിലറി പോളിങ് ബൂത്തുകളുണ്ട്. മലപ്പുറത്താണ് കൂടുതൽ പോളിങ് ബൂത്തുകൾ -2750. കുറവ് വയനാട്ടിൽ -575. 867 മോഡൽ പോളിങ് സ്റ്റേഷനുകളുണ്ട്. സമ്പൂർണമായി വനിതകൾ നിയന്ത്രിക്കുന്ന 240 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്.
