HomeNewsGeneralമൈലാടുംകുന്നിൽ നിന്ന് ചിത്രലിപികൾ ഉള്ള നന്നങ്ങാടി കണ്ടെത്തി

മൈലാടുംകുന്നിൽ നിന്ന് ചിത്രലിപികൾ ഉള്ള നന്നങ്ങാടി കണ്ടെത്തി

മൈലാടുംകുന്നിൽ നിന്ന് ചിത്രലിപികൾ ഉള്ള നന്നങ്ങാടി കണ്ടെത്തി

വളാഞ്ചേരി: ഹാരപ്പന്‍ ചിത്രലിപിക്ക് സമാനമായ ചിത്രങ്ങളടങ്ങിയ നന്നങ്ങാടികള്‍ കണ്ടെത്തി. കലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വളാഞ്ചേരി മൈലാടിക്കുന്നിലാണ് ചിത്രലിപികളടങ്ങിയ നന്നങ്ങാടികള്‍ കണ്ടെത്തിയിരിക്കുന്നത്. മഹാശിലായുഗ കാലത്തെ ഈ നന്നങ്ങാടികള്‍ക്ക് രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ട്. ശവസംസ്കാരവുമായി ബന്ധപ്പെട്ട ഈ മണ്‍ഭരണികള്‍ ഇരുമ്പ് യുഗത്തിലേതാണെങ്കിലും ചിത്രലിപികളുള്ളതോ അക്ഷരങ്ങളുള്ളതോ കണ്ടെടുക്കുന്നത് ആദ്യമായാണെന്ന് ചരിത്ര വിഭാഗം മേധാവി ഡോ. പി ശിവദാസന്‍ പറഞ്ഞു. അതിനാല്‍തന്നെ ഗവേഷകര്‍ക്ക് ഏറെ പ്രാധാന്യമുള്ള നന്നങ്ങാടികളാണ് ഇവ. ഇരുമ്പുകൊണ്ട് നിര്‍മിച്ച പണിയായുധങ്ങളും നിറങ്ങള്‍ പൂശിയ മണ്‍പാത്രങ്ങളും അടങ്ങിയ ഈ നന്നങ്ങാടികള്‍ ഏറെ പഠനവിധേയമാക്കാനും ഗവേഷകര്‍ തീരുമാനിച്ചിട്ടുണ്ട്.

വളാഞ്ചേരിക്കടുത്ത് വെണ്ടല്ലൂരിലെ പറമ്പത്ത് കാവില്‍ നവംബറില്‍ കലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം മഹാശിലായുഗകാലത്തെ കാല്‍ക്കുഴികളും ചെങ്കല്‍ ചിത്രങ്ങളും കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടവയാണ് മൈലാടിക്കുന്നില്‍നിന്നും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍. നന്നങ്ങാടികളുടെ ഉള്‍വശത്താണ് ചിത്രങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിശദമായ പഠനങ്ങള്‍ വേണ്ടിവരുന്ന ഈ ചിത്രങ്ങള്‍ക്ക് ഹാരപ്പന്‍ കാലത്തെ ചിത്രങ്ങളുമായി ബന്ധമുള്ളതായി ഇവ പരിശോധിച്ച പ്രശസ്ത ചരിത്രകാരന്‍ ഡോ. എം ആര്‍ രാഘവവാര്യര്‍ സാക്ഷ്യപ്പെടുത്തുന്നു. സൈന്ധവ ചിത്രലിപിക്ക് സമാനമായ ചിത്രങ്ങള്‍ ദക്ഷിണേന്ത്യയിലെ തിണ്ടിവനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നും ലഭിച്ചിട്ടുള്ളതായി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഹാരപ്പന്‍ ചിത്രലിപിയുമായി നേരിട്ട് ബന്ധമുള്ളതും സമാനതകളുള്ളതുമായ അടയാളങ്ങളാണ് ദക്ഷിണേന്ത്യയില്‍നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെതന്നെ എടക്കല്‍ ഗുഹാ ചിത്രങ്ങളിലും ഈ സാമീപ്യമുണ്ട്. ഈ വാദങ്ങളെ ബലപ്പെടുത്തുന്ന തെളിവാണ് വളാഞ്ചേരിയില്‍നിന്ന് ലഭിച്ചിരിക്കുന്ന നന്നങ്ങാടികള്‍. ഡോ. പി ശിവദാസന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് വളാഞ്ചേരിയിലെത്തി നന്നങ്ങാടികള്‍ പരിശോധനക്ക് വിധേയമാക്കിയത്.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!