HomeNewsFact CheckFact Check | യുഡിഎഫ് സർക്കാർ കെട്ടിട പെർമിറ്റ് ഫീസ് വർധന മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ?

Fact Check | യുഡിഎഫ് സർക്കാർ കെട്ടിട പെർമിറ്റ് ഫീസ് വർധന മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ?

k-s-shaji-building-permit-fact-check

Fact Check | യുഡിഎഫ് സർക്കാർ കെട്ടിട പെർമിറ്റ് ഫീസ് വർധന മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ?

പുതിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഇടപെട്ട് പെർമിറ്റ് ഫീസ് വർധന പിൻവലിച്ചു എന്ന വാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “കെട്ടിട പെർമിറ്റ് ഫീസ് വർധന മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചു 2022-26 കാലയളവിൽ വീടുകൾക്ക് പെർമിറ്റ് എടുത്തവർക്ക് അടച്ച മുഴുവൻ തുകയും ഈ മാസം 26 മുതൽ പഞ്ചായത്തുകളിൽ അപേക്ഷിച്ചാൽ തിരികെ ലഭിക്കും” എന്നാണ് പോസ്റ്ററിൽ പറയുന്നത്. വിഷയത്തിൻ്റെ സത്യാവസ്ഥ പരിശോധിക്കാം.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനം വർധിപ്പിക്കുന്നതിനായിട്ടായിരുന്നു കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസിൽ വർധന വരുത്തിയത് എന്നാണ് അന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നു എം.ബി രാജേഷ് പറഞ്ഞത്. കേരളത്തിലെ നഗരസഭകളുടെ വരുമാനം സംസ്ഥാന ജിഡിപിയുടെ അനുപാതത്തിൽ വർധിക്കണമെന്ന് കേന്ദ്ര ധനകാര്യ കമ്മിഷന്റെ നിബന്ധനയുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനം വർധിപ്പിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സിഎജി സംസ്ഥാന ധനകാര്യ കമ്മിഷനും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സാധാരണക്കാരുടെ വീട് നിർമ്മാണത്തെപ്പോലും പെർമിറ്റ് ഫീസ് വർധന പ്രതികൂലമായി ബാധിച്ചതോടെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധങ്ങൾ ഉയർന്നു. പെർമിറ്റ് ഫീസ് വർധിപ്പിച്ചതിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വി.ഡി സതീശൻ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. സർക്കാരിന്റെ കെടുകാര്യസ്ഥതയും നികുതി പിരിവിലെ വീഴ്ചയും മൂലം ഉണ്ടായ സാമ്പത്തിക ബാധ്യത പൊതുജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.

പുതിയ സർക്കാർ അധികാരമേറ്റ ശേഷം നിരക്ക് വർധന മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചുവെന്നും കൂടതലായി അടച്ച മുഴുവൻ തുകയും ഈ മാസം 26 മുതൽ പഞ്ചായത്തുകളിൽ അപേക്ഷിച്ചാൽ തിരികെ ലഭിക്കും എന്നുമാണ് പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നത്. എന്നാൽ ഈ വാദം ശരിയല്ല. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക വെബ് സൈറ്റിൽ ലഭ്യമാണ്. എന്നാൽ പുതിയ സർക്കാർ ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയതായി സൈറ്റിൽ ഇല്ല. അതേസമയം, 2024 ഓഗസ്റ്റിൽ നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിയപ്പോൾ ഇതിന് 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ടെന്നും ഈകാലയളവിൽ പെർമിറ്റ് ഫീസ് അടച്ചവർക്ക് അധികതുക തിരിച്ചുനൽകുമെന്നും അന്നത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനായി കെ.സ്‌മാർട്ട് വഴിയും ഐ.എൽ.ജി.എം.സ് വഴിയും ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമൊരുക്കുമെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

ഈ പ്രചാരണത്തിൽ പ്രതികരണം തേടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ഫോണിൽ ബന്ധപ്പെട്ടു. കെട്ടിട പെർമിറ്റ് ഫീസ് വർധന മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചു എന്ന പ്രചാരണം വ്യാജമാണെന്നും ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയിട്ടില്ലെന്നും അവർ പ്രതികരച്ചു.തെറ്റായ പ്രചാരണം നടത്തുന്നതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!