കുറ്റിപ്പുറത്തെ ആയുധശേഖരം: അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടാൻ ശിപാർശ
മലപ്പുറം: കുറ്റിപ്പുറം പാലത്തിന് താഴെനിന്ന് ആയുധശേഖരം കണ്ടെത്തിയ കേസിെൻറ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ ശിപാർശ. വെടിക്കോപ്പ് സംബന്ധിച്ച രേഖകൾ ലഭ്യമല്ലെന്ന സൈന്യത്തിെൻറ റിപ്പോർട്ടിെൻറ പശ്ചാത്തലത്തിലാണ് അന്വേഷണം ഉന്നത ഏജൻസിക്ക് വിടാൻ തൃശൂർ റേഞ്ച് െഎ.ജി ശിപാർശ ചെയ്തത്. സൈനിക ഒാഫിസുകളിലെ രേഖകൾ പരിശോധിക്കേണ്ടതിനാൽ കേസ്, കേന്ദ്ര ഏജൻസി അന്വേഷിക്കുന്നതാണ് ഉചിതമെന്ന് പൊലീസ് പറയുന്നു. കണ്ടെടുത്ത വെടിക്കോപ്പുകൾ പത്തു വർഷം മുമ്പുള്ളതാണ്. അത്രയും പഴക്കമുള്ള രേഖകൾ കണ്ടെത്തുക പ്രയാസമാണെന്നാണ് സൈനിക ഡിപ്പോകളിൽനിന്ന് മലപ്പുറം ജില്ല പൊലീസ് സൂപ്രണ്ടിന് ലഭിച്ച മറുപടി.
മഹാരാഷ്ട്രയിലെ വിവിധ സൈനിക ഒാഫിസുകളും ഡിപ്പോകളും സന്ദർശിച്ച് പ്രത്യേക അന്വേഷണ സംഘം പ്രാഥമിക വിവരം ശേഖരിച്ചിരുന്നു. കുറ്റിപ്പുറത്തുനിന്ന് കണ്ടെത്തിയ േക്ലമോർ ബോംബുകൾ നിർമിച്ചത് മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ഒാർഡിനൻസ് ഫാക്ടറിയിലാണ്. ഇത് പുൽഗാവിലെ ഡിപ്പോയിൽനിന്നാണ് പുറത്തുപോയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വെടിയുണ്ടകൾ, ഷെല്ലുകൾ, കുഴിബോംബുകൾ, തിരകൾ, പൾസ് ജനറേറ്ററുകൾ, കണക്ടിങ് വയറുകൾ, ട്യൂബ് ലോഞ്ചർ, സൈനിക വാഹനങ്ങൾക്ക് പാതയൊരുക്കാനുള്ള ഇരുമ്പു പട്ടകൾ എന്നിവയാണ് കുറ്റിപ്പുറം പാലത്തിന് ചുവട്ടിൽനിന്ന് കഴിഞ്ഞ ജനുവരിയിൽ കണ്ടെത്തിയത്.