കുറ്റിപ്പുറം: നടക്കുന്നതിനിടെ കുട്ടിയുടെ കാല്‍നടപ്പാതയിലെ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങി.

കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.

മാതാവിനൊപ്പം നടന്നുപോകുന്നതിനിടെയാണ് അഞ്ചുവയസ്സോളം പ്രായമുള്ള കുട്ടിയുടെ കാല്‍ നടപ്പാതയിലെ രണ്ടുസ്ലാബുകള്‍ക്കിടയില്‍ അകപ്പെട്ടത്. പ്രദേശത്ത് കോളറ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് നഗരത്തിലെ ഓടകള്‍ ശുചീകരിച്ചിരുന്നു. ഓടകള്‍ ശുചീകരിക്കാനായി സ്ലാബുകള്‍ എടുത്തുമാറ്റിയത് ശരിയായ വിധത്തില്‍ പുനഃസ്ഥാപിക്കാത്തതിനാലാണ് സ്ലാബുകള്‍ക്കിടയില്‍ വിടവുണ്ടായത്.
ഇത്തരം വിടവുകളില്‍ കുട്ടികളുടെ കാല്‍ അകപ്പെടുന്നത് നിത്യസംഭവമായിട്ടുണ്ട്. മൂന്നാഴ്ചമുമ്പ് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കാല്‍ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയിരുന്നു. ശനിയാഴ്ച സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയ കുട്ടിയുടെ കാലില്‍ നിസ്സാരപരിക്കേറ്റു.