വളാഞ്ചേരി ഓണിയിൽ പാലത്തിന് സമീപം ഫാസ്റ്റ് ടാഗ് വില്പനക്കാർ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു; സഹോദരങ്ങളടക്കം മൂന്നുപേർക്ക് പരിക്ക്

വളാഞ്ചേരി : പുതിയ ഫാസ്ടാഗ് വിൽപന കൗണ്ടർ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. അക്രമത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പാലക്കാട് കാവശ്ശേരി സ്വദേശികളായ അനുരാഗ് (28), ആദർശ് (25), മറ്റൊരു യുവാവ് എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ടാണ് സഭവം. തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നെത്തിയ ഫാസ്ടാഗ് വിതരണക്കാരുടെ രണ്ടു വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ദേശീയപാതയിൽ കോഴിക്കോട് ഭാഗത്തെക്കുള്ള വാഹനങ്ങൾ പ്രവേശിക്കുന്ന ഇടത്ത് നിലവിലുള്ള ഫാസ്ടാഗ് കൗണ്ടറിന് പുറമേ പുതിയ കൗണ്ടർ സ്ഥാപിക്കാൻ ഒരു വിഭാഗം ശ്രമിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്.
വാക്കുതർക്കം പിന്നീട് രൂക്ഷമായ കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും വഴിമാറുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ വളാഞ്ചേരിയിലെയും പരിസരത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആദർശും അനുരാഗും സഹോദരങ്ങളാണ്. സംഭവത്തിൽ വളാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
