തേങ്ങയുടെ വിലയിടിവ്; കേരകർഷകർക്ക് ദുരിതം

: തേങ്ങയുടെ വിലയിടിവ് ഭീഷണിയാകുന്നതായി കേരകർഷകർ. കാറ്റുവീഴ്ച, മണ്ടരി തുടങ്ങിയവമൂലം തേങ്ങയ്ക്ക് വന്ന വിലക്കുറവിനെത്തുടർന്ന്, ഈ മേഖലയിൽ പലരും തെങ്ങുകൃഷി ഉപേക്ഷിച്ചിരുന്നു. അടുത്തകാലത്താണ് തേങ്ങയ്ക്ക് വിലവർധിച്ചത്. ഒരു തേങ്ങയ്ക്ക് 35 രൂപവരെ കിട്ടാൻതുടങ്ങിയത് കർഷകർക്ക് ആശ്വാസമായിരുന്നു. എന്നാലിപ്പോൾ, തേങ്ങയുടെ വില 16 മുതൽ 17 രൂപ വരെയാണെന്നു കർഷകർ പറയുന്നു. ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് തേങ്ങ വരാൻ തുടങ്ങിയതും പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളും റസ്റ്റോറന്റുകകളും മറ്റും അടച്ചതും തേങ്ങവില ഇടിയാൻ കാരണമായെന്ന് കേരകർഷകൻ മയിൽസ്വാമി പറഞ്ഞു. തമിഴ്നാട്ടിൽനിന്നുള്ള വ്യാപാരികളാണ് അതിർത്തിഗ്രാമങ്ങളിലെ തോപ്പുകളിൽനിന്ന് തേങ്ങ എടുക്കുന്നത്. ഇപ്പോഴത്തെ കുറഞ്ഞവിലയ്ക്കേ തേങ്ങയെടുക്കൂ എന്ന നിലപാടിലാണ് വ്യാപാരികളെന്നും കർഷകർ പറയുന്നു. വേനൽ കനത്തതോടെ ഉത്പാദനത്തിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ, ജലസേചനത്തിനും മറ്റും വരുന്ന ചെലവ് കൂടുകയുമാണ്. കള്ളിൽനിന്നുള്ള വരുമാനം കുറഞ്ഞതും കർഷകനെ ബാധിച്ചിട്ടുണ്ട്. തെങ്ങിൽനിന്ന് താഴെയിട്ട തേങ്ങ കിട്ടിയ വിലയ്ക്ക് കൊടുത്തില്ലെങ്കിൽ കൊട്ടത്തേങ്ങയാകും. ഇതും നഷ്ടം തന്നെ. കർഷകന് പിടിച്ചുനിൽക്കാൻ പഞ്ചായത്തുകൾതോറും നാളികേരസംഭരണം തുടങ്ങണമെന്ന് കേരകർഷകൻ ചെന്താമര പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
