പിഞ്ചുകുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു; തിരൂരിൽ അമ്മയും കാമുകനുമുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
തിരൂർ : ഒൻപതുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ കുഞ്ഞിന്റെ അമ്മയും കാമുകനുമുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കുഞ്ഞിന്റെ മാതാവ് തമിഴ്നാട് കള്ളക്കുറിശ്ശി നെടുമാണൂർ ശങ്കരപുരം സ്വദേശിനി കീർത്തന (23), കാമുകനും ഓട്ടോ ഡ്രൈവറുമായ കള്ളക്കുറിശ്ശി പിള്ളയാർ കോവിൽ സ്ട്രീറ്റിൽ നത്തകരൈ ആത്തൂർ സ്വദേശി ശിവ (24), കുട്ടിയെ വിലയ്ക്കു വാങ്ങിയ കോഴിക്കോട് കല്ലായി ചക്കുംകടവ് സ്വദേശി കവിതാലയത്തിൽ രാജഗോപാലിന്റെ ഭാര്യ ആദിലക്ഷ്മി (39), ഇടനിലക്കാരായി നിന്ന തിരൂരിൽ താമസിക്കുന്ന സെന്തിൽകുമാർ (49), ഭാര്യ കോഴിക്കോട് ചക്കുംകടവ് സ്വദേശിനി പ്രേമലത (46) എന്നിവരാണ് അറസ്റ്റിലായത്.
കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കീർത്തനയെ ഭർത്താവ് അയ്യപ്പൻ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ശിവയുമായി കീർത്തന പ്രണയത്തിലാകുകയും കുട്ടിയുമായി ശിവയ്ക്കൊപ്പം തിരൂരിലെത്തി സുഹൃത്തിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. ഇതിനിടെ, കീർത്തന വീണ്ടും ഗർഭിണിയായി. സാമ്പത്തിക ഭദ്രതയില്ലാത്തതിനാൽ ആദ്യ ഭർത്താവിലെ കുഞ്ഞിനെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്നുലക്ഷം രൂപയാണ് കുട്ടിയുടെ വിലയായി ചോദിച്ചതെങ്കിലും ഒന്നര ലക്ഷം രൂപയ്ക്ക് ഉറപ്പിക്കുകയായിരുന്നു. ഞായറാഴ്ച ആദിലക്ഷ്മി തിരൂരിലെത്തി പണംനൽകി കുട്ടിയുമായി പോയി. സമീപവാസികളിൽനിന്ന് വിവരം ലഭിച്ച പോലീസ്, കീർത്തനയുടെ ഫോൺ രേഖകൾ പരിശോധിച്ചാണ് കുട്ടിയെ വാങ്ങിയവരെയും സഹായിച്ചവരെയും പിടികൂടിയത്. കീർത്തനയുടെ കൈയിൽനിന്ന് 1,38,000 രൂപയും പോലീസ് പിടിച്ചെടുത്തു.
തിരൂർ എസ്ഐ ആർ.പി. സുജിത്ത്, എസ്ഐമാരായ ബാബുജി, പ്രതീഷ് കുമാർ, ജയപ്രകാശ്, എഎസ്ഐ രാജേഷ്, സീനിയർ സിപിഒമാരായ അരുൺ, രാജേഷ്, ജയപ്രകാശ്, സിപിഒ ഷാമില ഷാജി, കൈലാസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ തിരൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയെ പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. രാജേഷ് പുതുക്കാട് മുൻപാകെ ഹാജരാക്കി മലപ്പുറം ശിശുസംരക്ഷണ സമിതിക്ക് കീഴിലുള്ള ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here