ബസിൽ പതിനഞ്ചുകാരിക്ക് പീഡനം; പോക്സോ കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്ത് വളാഞ്ചേരി പോലീസ്
വളാഞ്ചേരി : സ്വകാര്യബസിൽ യാത്രയ്ക്കിടെ പതിനഞ്ചുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വേങ്ങര അരിക്കുളം കല്ലൻ ഷെഫീഖിനെ(36)യാണ് വളാഞ്ചേരി പോലീസ് വ്യാഴാഴ്ച രാത്രി കുറ്റിപ്പുറത്തുനിന്ന് അറസ്റ്റ്‌ചെയ്തത്. ഇയാൾ പിഎസ്‌സി പരിശീലനകേന്ദ്രങ്ങളിൽ പഠിപ്പിക്കുന്നയാളാണ്. കഴിഞ്ഞ മാസം 27-നായിരുന്നു സംഭവം. കോട്ടയ്ക്കലിൽനിന്ന് ബസിൽ വളാഞ്ചേരിയിലേക്കു വരുമ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സഹപാഠികൾ വിവിധ സ്റ്റോപ്പുകളിൽ ഇറങ്ങിയതോടെ ഒറ്റയ്ക്കായ പെൺകുട്ടിയെ ഷെഫീഖ് ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടി കണ്ടക്ടറോടും മറ്റും കരഞ്ഞുപറഞ്ഞെങ്കിലും കേൾക്കാൻ തയ്യാറായില്ലെന്നും കുട്ടിയെ വഴിയിൽ ഇറക്കിവിട്ടെന്നും ഇതിനിടെ വളാഞ്ചേരി ബസ്‌സ്റ്റാൻഡിലെത്തിയപ്പോൾ പ്രതിക്ക് ഇറങ്ങിപ്പോകാൻ അവസരമൊരുക്കിയെന്നും പറരാതിയിൽ പറയുന്നു. ബസിൽനിന്നിറങ്ങിയ പെൺകുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കാര്യമന്വേഷിക്കുകയും കുട്ടിയുമായി വളാഞ്ചേരി സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.
ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം തിരൂർ ഡിവൈഎസ്‌പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ വളാഞ്ചേരി എസ്എച്ച്ഒ ബഷീർ ചിറക്കലിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ചാണ് അന്വേഷണമാരംഭിച്ചത്. കോട്ടയ്ക്കൽ, രണ്ടത്താണി, പുത്തനത്താണി, ചെനയ്ക്കൽ, വെട്ടിച്ചിറ, വളാഞ്ചേരി, കാവുംപുറം തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും രഹസ്യാന്വേഷണം നടത്തിയുമാണ് പ്രതിയെ പിടികൂടിയത്. ഷെഫീഖിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. എസ്.ഐ ജോബ്, എസ്.സി.പി.ഒമാരായ പ്രമോദ്, നിധീഷ്, ഷെഫീഖ്, സി.പി.ഒമാരായ മനോജ്, നാസർ, വിജയനന്ദു എന്നിവരും തിരൂർ ഡാൻസാഫ് അംഗങ്ങളും അന്വേഷണസംഘത്തിലുണ്ടായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here