കണ്ണംകുളം-കണ്ണംകടവ്-വായനശാല റോഡിന്റെ ശോച്യാവസ്ഥ; സിപിഎമ്മിന്റെ നേതൃത്വത്തിൽ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി
എടയൂർ: ഏറെക്കാലമായി തകർന്നുകിടക്കുന്ന മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ പൂന്തോട്ടപ്പടിയിൽനിന്ന് ആരംഭിച്ച് എടയൂർ ഗ്രാമപ്പഞ്ചായത്തിലെ വായനശാലയിൽ അവസാനിക്കുന്ന കണ്ണംകുളം-കണ്ണംകടവ്-വായനശാല റോഡിന്റെ ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. സിപിഎമ്മിന്റെ നേതൃത്വത്തിൽ മന്ത്രി മുഹമ്മദ് റിയാസിനാണ് നിവേദനം സമർപ്പിച്ചത്. രണ്ട് പഞ്ചായത്തുകളിലുമായി ഏഴ് വാർഡുകളിലൂടെ കടന്നുപോകുന്നതാണ് റോഡ്. മാറാക്കര വിവിഎം ഹയർസെക്കൻഡറി സ്കൂൾ, കോട്ടൂർ ഹയർസെക്കൻഡറി സ്കൂൾ, മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കൻഡറി സ്കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. കേരളത്തിലെ പ്രധാന തീർഥാടനകേന്ദ്രമായ കാടാമ്പുഴ ഭഗവതീക്ഷേത്രം, മൂന്നാക്കൽ പള്ളി, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ തുടങ്ങി വിവിധസ്ഥാപനങ്ങളിലേക്ക് വരുന്നവരും പോകുന്നവരും ഏറെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്. ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ബിഎം, ബിസി നിലവാരമുള്ള പാതയാക്കി മാറ്റണമെന്നാണ് സിപിഎം നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. പിഡബ്ല്യുഡി എൻജിനിയറിങ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റും മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ.എ. സക്കീർ, എടയൂർ ഗ്രാമപ്പഞ്ചായത്ത് 19-ാംവാർഡംഗം വി.പി. മുഹമ്മദ് റഫീഖ്, എ.കെ. റിഫായി, എം. ബാലൻ, പി. നൗഷാദ് എന്നിവർചേർന്നാണ് നിവേദനം നൽകിയത്. അടിയന്തര പ്രാധാന്യത്തോടെ വിഷയം പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതായി നിവേദകസംഘം പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here