കുറ്റിപ്പുറം നഗരത്തിൽ കാനകളിലേക്ക് ശൗചാലയ മാലിന്യം ഒഴുക്കുന്നു; നടപടി സ്വീകരിക്കാതെ അധികൃതർ
കുറ്റിപ്പുറം : നഗരത്തിലെ കാനകളിലേക്ക് കച്ചവട സ്ഥാപനങ്ങളിലെ ശൗചാലയ മാലിന്യവും മലിനജലവും ഒഴുക്കിവിടുന്ന പൈപ്പുകൾ കണ്ടെത്തിയിട്ടും നടപടികൾ സ്വീകരിക്കാതെ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ നഗരത്തിലെ കാനകളിലെ മാലിന്യം കഴിഞ്ഞദിവസം നീക്കംചെയ്തു തുടങ്ങിയതോടേയാണ് കാനകളിലേക്ക് ശൗചാലയ മാലിന്യവും മലിനജലവും തള്ളുന്ന സ്വകാര്യ സ്ഥാപനങ്ങൾ സ്ഥാപിച്ച പൈപ്പുകൾ കണ്ടെത്തിയത്.
ഹയർസെക്കൻഡറി സ്കൂളിന് സമീപത്തുനിന്നു ആരംഭിച്ച കാനശുചീകരണം ബസ് സ്റ്റാൻഡിന് സമീപം എത്തിയപ്പോൾത്തന്നെ രണ്ട് സ്ഥാപനങ്ങൾ കാനയിലേക്ക് സ്ഥാപിച്ച പൈപ്പുകൾ കണ്ടെത്തി. ഇനിയും നിരവധി സ്ഥാപനങ്ങൾ കാനയിലേക്ക് പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. കാന ശുചീകരണം പുരോഗമിക്കുമ്പോൾ അവ എവിടെയെല്ലാമെന്നു വ്യക്തമാകും. കുറ്റിപ്പുറം നഗരത്തിന്റെ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള ഭാഗത്തെ മഴവെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടാനായി നിർമിച്ച തോട്ടിലൂടെ സദാ സമയവും നഗരത്തിലെ സ്ഥാപനങ്ങളുടെ ശൗചാലയ മാലിന്യവും അവിടെ നിന്നുമുള്ള മലിനജലവുമാണ് ഒഴുക്കി വിടുന്നത്.
വൺവേ റോഡിലെ ബിഎസ്എൻഎൽ ഓഫീസിന് സമീപത്തുനിന്ന് തുടങ്ങി ബസ് സ്റ്റാൻഡ് വഴി ഏകദേശം 300 മീറ്ററിലധികം നീളത്തിൽ ചിരട്ടക്കുന്നിലെ തുറ വരേയുള്ള തോടിലൂടേയാണ് ഭാരതപ്പുഴയിലേക്ക് നിലവിൽ മലിനജലം ഒഴുക്കിവിടുന്നത്. നഗരത്തിലെ കാനകൾ വഴിയുള്ള മലിനജലവും ഈ തോട്ടിലേക്കും കയറ്റിവിടുന്നുണ്ട്. ഭാരതപ്പുഴയെ മലിനമാക്കുന്ന ഈ പ്രതിഭാസം തടയാൻ നാളിതുവരെ ഭരണസമിതിയും ആരോഗ്യ വകുപ്പും യാതൊരു ശ്രമങ്ങളും നടത്തിയിട്ടില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here