വളാഞ്ചേരിയിലെ നിപ, സംശയമുന വവ്വാലുകളിലേക്ക്; കേന്ദ്ര സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും
: വളാഞ്ചേരിയിൽ നിപ ബാധിച്ച സ്ത്രീയുടെ വീട്ടുപരിസരത്ത് വവ്വാലുകളുടെ സ്ഥിര സാന്നിദ്ധ്യം സ്ഥിരീകരിച്ച് കേന്ദ്ര സംഘം. വീടിന്റെ പരിസരത്ത് ധാരാളം പഴങ്ങളുണ്ട് എന്നതിനാൽ പഴംതീനി വവ്വാലുകളാണ് ഇവിടെ എത്തുന്നത്. ഇവയുടെ വിസർജ്യത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് ഭോപ്പാലിലെ ഐ.സി.എ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വവ്വാൽ കടിച്ച മാങ്ങയുടെയും ഇന്നലെ ചക്ക, ഇരുമ്പൻ പുളി തുടങ്ങിയവയുടെയും സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇവയും പരിശോധനയ്ക്ക് അയക്കും. രോഗി ചികിത്സ തേടിയ വിവിധ ഇടങ്ങളിൽ ഉൾപ്പെടെ കേന്ദ്ര സംഘമെത്തി പരിശോധിച്ചിട്ടുണ്ട്. പഠന റിപ്പോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് ഉടൻ കൈമാറും. സ്ത്രീക്ക് നിപ ബാധിക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങൾ ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും കേന്ദ്ര സംഘം ചോദിച്ചറിഞ്ഞു. നിപ രോഗി ചികിത്സയിലുള്ള പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തി ഡോക്ടർമാരോടും ബന്ധുക്കളോടും കാര്യങ്ങൾ അന്വേഷിച്ചു. വവ്വാൽ കഴിച്ച പഴങ്ങൾ വഴിയാണോ നിപ പകർന്നതെന്ന സംശയത്തെ തുടർന്നാണ് രോഗിയുടെ വളാഞ്ചേരിയിലെ വീട്ടുപരിസരത്ത് എത്തി പഴങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചത്. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) സംഘമാണ് ജില്ലയിൽ അന്വേഷണം നടത്തുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here